District News
പാലക്കാട്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമനുസരിച്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടത്തുന്നതിന്റെ ഭാഗമായി ജില്ലയിലും ഹരിത പരിപാലന ചട്ടം പാലിക്കുന്നതിനുള്ള നടപടികള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു.
പ്ലാസ്റ്റിക്, പിവിസി, ഡിസ്പോസിബിള്‍ വസ്തുക്കള്‍ പരമാവധി ഒഴിവാക്കി പുനരുപയോഗിക്കാന്‍ കഴിയുന്നതും പുനഃചംക്രമണത്തിനു വിധേയമാക്കാന്‍ സാധിക്കുന്നതുമായ പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക.
സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണത്തിനുപയോഗിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിംഗുകള്‍, പോസ്റ്ററുകള്‍, കമാനങ്ങള്‍, ചുവരെഴുത്തുകള്‍, സ്റ്റിക്കറുകള്‍ എന്നിവ നിര്‍മിക്കുന്നതിന് പിവിസി ഫ്ലക്സ്, പോളിസ്റ്റര്‍ നൈലോണ്‍, കൊറിയന്‍ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടിംഗുളള തുണി, പോളിസ്റ്റര്‍ കൊണ്ടുള്ള തുണി തുടങ്ങി പ്ലാസ്ക്കിന്റെ അംശമോ പ്ലാസ്റ്റിക് കോട്ടിംഗോ ഉള്ള പുന: ചംക്രമണം സാധ്യമല്ലാത്ത എല്ലാത്തരം സാമഗ്രികളുടെയും ഉപയോഗം ഒഴിവാക്കാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രിന്റിംഗ് സ്ഥാപനങ്ങളുടെ പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനമായി.
നിരോധിത വസ്തുക്കള്‍ കൊണ്ട് സ്ഥാപിക്കപ്പെടുന്ന കമാനങ്ങള്‍, പരസ്യ ബോര്‍ഡുകള്‍, മറ്റ് പ്രചാരണ സാമ്രഗ്രികള്‍ എന്നിവ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ്, തദ്ദേശ സ്ഥാപനങ്ങളിലെ വിജിലന്‍സ് വിഭാഗം എന്നിവയുടെ നേതൃത്വത്തില്‍ പരിശോധന നടത്തും. ഇത്തരത്തില്‍ പിടിച്ചെടുക്കുന്ന സാധനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ നിന്നും നീക്കംചെയ്യേണ്ടി വരുന്നപക്ഷം ചെലവ് ഈടാക്കുന്നതിലേക്കായി പിഴ ഈടാക്കും. വിവിധ തിരഞ്ഞെടുപ്പ് സ്ക്വാഡുകള്‍ പിടിച്ചെടുത്ത ബോര്‍ഡുകള്‍, കൊടി തോരണങ്ങള്‍, ബാനറുകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവ തദ്ദേശ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് സംസ്കരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
Kerala
തിരുവനന്തപുരം: ഉഷ്ണകാല പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലാ കലക്ടർമാർക്ക് ഒരു കോടി രൂപ വീതം അനുവദിക്കുവാൻ വേനൽക്കാല ദുരന്ത ലഘൂകരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. വരൾച്ച, കുടിവെള്ളക്ഷാമം, വന്യജീവി ആക്രമണം, ഇടിമിന്നൽ, ചൂട്മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ, തീപിടുത്തങ്ങൾ എന്നീ കാര്യങ്ങളിൽ അതീവ ശ്രദ്ധവേണം.
ഉഷ്ണകാല മുന്നൊരുക്ക യോഗങ്ങൾ ജില്ലാതലത്തിൽ ചേരണം. പ്രദേശിക ഹീറ്റ് ആക്ഷൻ പ്ലാൻ കോഴിക്കോട് ജില്ലയിലെ മൂടാടി ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയിട്ടുണ്ട്. അതേ മാതൃകയിൽ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ലോക്കൽ ഹീറ്റ് ആക്ഷൻ പ്ലാൻ തയ്യാറാക്കണം. വിലുപവും ഊർജിതവുമായ പൊതുജനക്യാമ്പയിൻ നടത്തണം.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക ഹീറ്റ് ക്ലിനിക്കുകൾ ആരംഭിക്കണം. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സൂര്യാഘാതത്തിനുള്ള പ്രഥമ ശുശ്രൂഷ നൽകാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണം. പ്രധാന മാർക്കറ്റുകൾ, കവലകൾ, ബസ് സ്റ്റാൻഡ് തുടങ്ങി ആളുകൾ കൂടുതൽ സമയം ചെലവഴിക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ തണ്ണീർപന്തലുകൾ സ്ഥാപിക്കണം.
പരീക്ഷ ഹാളുകളിൽ വായു സഞ്ചാരവും കുടിവെള്ള ലഭ്യതയും ഉറപ്പാക്കണം. നിലവിലുള്ള വാട്ടർ കിയോസ്ക്കുകൾ റിപ്പർ ചെയ്യുകയും ആവശ്യമെങ്കിൽ കൂടുതൽ കിയോസ്ക്കുകൾ സ്ഥാപിക്കുകയും വേണം. ജലത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്തണം. ഉപ്പുവെള്ളം കയറാതിരിക്കാനുള്ള നടപടികളും കാർഷിക വിളകളുടെ സംരക്ഷണവും ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തിൽ മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, കെ കൃഷണൻകുട്ടി, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, ജില്ലാകലക്ടർമാർ, ലാൻഡ് റവന്യു കമ്മീഷണർ കെ ജീവൻ ബാബു, ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.
District News
ചിറ്റൂർ: ചിറ്റൂർ- തത്തമംഗലം നഗരസഭയിൽ സിഡിഎസ് തെരഞ്ഞെടുപ്പിലുണ്ടായ തർക്കത്തെതുടർന്ന് ജില്ലാകളക്ടർ ഇടപ്പെട്ടു. തെരഞ്ഞെടുപ്പ് താത്കാലികമായി നിർത്തിവയ്ക്കാൻ നിർദേശം.
ഇന്നലെ ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിലാണ് സിഡിഎസ് തെരഞ്ഞെടുപ്പ് നടന്നത്. കുറച്ചു വനിതകൾ സംഭവസ്ഥലത്തെത്തി തെരഞ്ഞെടുപ്പിൽ അഴിമതി ആരോപിച്ച് നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയും തുടർന്ന് ഇരുവിഭാഗവും തർക്കത്തിലാവുകയുമാണുണ്ടാത്.
തുടർന്ന് സ്ഥലത്തുണ്ടായിരുന്ന റിട്ടേണിംഗ് ഓഫീസറുടെ നിർദേശം അനുസരിച്ച് വിഷയത്തിൽ പോലീസ് നടപടി സ്വീകരിച്ചു. വിഷയം ചിറ്റൂർ തഹസിൽദാർ ജില്ലാ കളക്ടർക്ക് അറിയിപ്പുനൽകി. ഇതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നിർത്തിവയ്ക്കാൻ കളക്ടർ നിർദേശം നൽകിയത്. റിട്ടേൺ ഓഫീസർ ബാലു മനോഹർ നൽകിയ പരാതിയിൽ ചിറ്റൂർ പോലീസ് ചിറ്റൂർ- തത്തമംഗലം നഗരസഭാ ചെയർമാൻ സുമേഷ് അച്ചുതൻ, വൈസ് ചെയർമാൻ ബി. കൃഷ്ണലീല ഉൾപ്പെടെ 11 പേർക്കും കണ്ടാലറിയുന്ന മറ്റു 20 പേർക്കെതിരെയും കേസെടുത്തു.
ഇക്കഴിഞ്ഞ ദിവസം ചിറ്റൂർ വിക്ടോറിയ ഗേൾസ് സ്കൂളിൽ നടന്ന എഡിഎസ് തെരഞ്ഞെടുപ്പിലും വാക്കു തർക്കവും പ്രശ്നങ്ങളുമുണ്ടായിരുന്നു.
Kerala
പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട ആക്രമണത്തിൽ ഛത്തീസ്ഗഡ് സ്വദേശി രാം നാരായണ കൊല്ലപ്പെട്ട സംഭവം പ്രത്യേക സംഘം അന്വേഷിക്കും. രാം നാരായണന്റെ കുടുംബത്തിന് സർക്കാർ ഇക്കാര്യം ഉറപ്പ് നൽകി.
റാം നാരായണന്റെ കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകുമെന്നും ജില്ലാ ഭരണകൂടം ഉറപ്പ് നൽകി. പാലക്കാട് ആർഡിഒ കുടുംബവുമായി നടത്തിയ ചർച്ചയിലാണ് ഉറപ്പു നൽകിയത്.
കൊലപാതക കേസ് അന്വേഷണത്തിന് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയോഗിക്കും. ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘമാകും അന്വേഷിക്കുക. ആൾക്കൂട്ട കൊലപാതകത്തിനുള്ള വകുപ്പ് ചുമത്തും.
കുടുംബത്തിന്റെ ആവശ്യങ്ങൾ മുൻനിർത്തിയാണ് ജില്ലാ ഭരണകൂടം ഉറപ്പുകൾ നൽകിയിരിക്കുന്നത്. ഉറപ്പ് ഔദ്യോഗികമായി ജില്ലാ കളക്ടർ വാർത്താക്കുറിപ്പായി പുറത്തിറക്കും. വാർത്താക്കുറിപ്പ് പുറത്തിറക്കിയാൽ മൃതദേഹം ഏറ്റെടുക്കാമെന്നാണ് ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്.
Kerala
കൊച്ചി: മുനമ്പം വഖഫ് ഭൂമി കേസിൽ പ്രദേശവാസികൾക്ക് പോക്കുവരവും കൈവശാവകാശ സർട്ടിഫിക്കറ്റും നൽകാനുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.
മുനമ്പത്തെ കൈവശക്കാരിൽ നിന്ന് വസ്തു നികുതി ഇടാക്കാൻ നേരത്തെ കോടതി അനുമതി നൽകിയിരുന്നു. ഇതിന് പിന്നിലെയാണ് പോക്കുവരവ് നടത്താമെന്നും കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകാമെന്നും ജില്ലാ കളക്ടർ ഉത്തരവിട്ടത്.
നേരത്തെ മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. വഖഫ് സംരക്ഷണ വേദി നൽകിയ അപ്പീൽ പരിഗണിച്ച കോടതി സംസ്ഥാന സർക്കാർ എന്തുകൊണ്ട് അപ്പീൽ നൽകിയില്ലെന്നും ആരാഞ്ഞിരുന്നു.
ഹൈക്കോടതി ഉത്തരവ് അധികാര പരിധി മറികടന്നാണെന്ന് നിരീക്ഷിച്ച സുപ്രീംകോടതി അപ്പീൽ വീണ്ടും പരിഗണിക്കുന്ന അടുത്തമാസം 27വരെ തൽസ്ഥിതി തുടരാൻ നിർദേശിച്ചു. സർക്കാർ കമ്മിഷനെ നിയമിച്ചത് ചോദ്യംചെയ്തായിരുന്നു ഹൈക്കോടതിയിലെ ഹർജി.
Kerala
കൊല്ലം: കൊട്ടിയത്ത് നിർമാണം നടക്കുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ ജില്ലാ കളക്ടർ എൻ. ദേവീദാസിന്റെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. ദേശീയപാത അതോറിറ്റി റീജിയണൽ ഓഫീസർ, പ്രോജക്ട് ഹെഡ് എന്നിവർ യോഗത്തിൽ പങ്കെടുക്കും.
എൻഎച്ച്എഐ അധികൃതരിൽ നിന്നും കളക്ടർ വിശദീകരണം തേടും. കൂടാതെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. അപകടത്തിന്റെ കാരണം കണ്ടെത്താൻ ദേശീയപാത അതോറിറ്റിയുടെ വിദഗ്ധ സംഘം ഉടൻ സ്ഥലം സന്ദർശിക്കും. കരാർ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷനോട് എൻഎച്ച്എഐ റിപ്പോർട്ട് തേടിയിരുന്നു.
കൊല്ലം മൈലക്കാടാണ് ദേശീയപാതയുടെ ഉയരപ്പാത ഇടിഞ്ഞു വീണത്. ദേശീയപാതയുടെ പാര്‍ശ്വഭിത്തിയാണ് ഇടിഞ്ഞത്. ഇതോടെ സര്‍വീസ് റോഡ് തകര്‍ന്നു. മൈലക്കാട് പാലത്തിനു സമീപത്തെ അപ്രോച്ച് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയും ചെയ്തിരുന്നു.
ദേശീയപാത ഇടിഞ്ഞുവീണ സമയത്ത് സര്‍വീസ് റോഡില്‍ സ്കൂള്‍ വാനടക്കമുണ്ടായിരിന്നു. നൂറു മീറ്ററിലേറെ നീളത്തിലാണ് ഉയരപ്പാത തകർന്നത്. പത്ത് മീറ്ററിലധികം ഉയരത്തിലാണ് ഈ ഭാഗത്ത് ദേശീയപാതയുടെ പ്രധാന റോഡ് നിർമിക്കുന്നത്.
അപകടം സംഭവിക്കുമ്പോൾ സർവീസ് റോഡിലൂടെ നിരവധി വാഹനങ്ങൾ കടന്നു പൊയ്ക്കാണ്ടിരിക്കുകയായിരുന്നു.ഒരു സ്കൂൾ ബസും രണ്ടു കാറുകളും അപകടത്തിൽപ്പെട്ടു. റോഡ് തകർന്നു സർവീസ് റോഡിൽ വലിയ കുഴികൾ ഉണ്ടായി. ഈ കുഴികളിലാണ് സ്കൂൾ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ വീണത്. കുഴിയിൽപ്പെട്ട വാഹനങ്ങളിലെ യാത്രക്കാരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടിരുന്നു,
കൊട്ടിയത്തുനിന്നും ചാത്തന്നൂരിലേയ്ക്കുള്ള വഴിയിൽ മൈലക്കാട് ഇറക്കത്താണ് അപകടമുണ്ടായത്. മൈലക്കാട് ഇറക്കം ജില്ലയിലെ തന്നെ വലിയ കയറ്റിറക്കമാണ്. ഈ കയറ്റിറക്കം ഒഴിവാക്കി റോഡ് നിരപ്പാക്കാനാണ് ഉയരപ്പാത നിർമിക്കുന്നത്. ഏലായുടെ മധ്യത്തിലൂടെയാണ് ദേശീയ പാതയും ഉയരപ്പാതയും കടന്നുപോകുന്നത്.
Kerala
വയനാട്: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടില്ലെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടര്‍ ഡി.ആര്.മേഘശ്രീ. പുഞ്ചിമട്ടം അടക്കമുള്ള സ്ഥലങ്ങളില്‍ പരിശോധന നടത്തിയെന്നും കളക്ടര്‍ അറിയിച്ചു.
പുന്നപ്പുഴയിലെ വെള്ളം കലങ്ങി വന്നത് നേരത്തേയുണ്ടായ ഉരുള്‍പൊട്ടലിന്റെ അവശിഷ്ടങ്ങള്‍ ഉള്ളതിനാലാണ്. ജില്ലയില്‍ ശക്തമായി മഴ തുടരുന്നുണ്ട്. ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും കളക്ടര്‍ വ്യക്തമാക്കി.
മുണ്ടക്കൈ മേഖലയിൽ നിന്ന് വലിയ ശബ്ദം കേട്ടെന്നും ഉരുൾപൊട്ടിയെന്ന് സംശയം ഉണ്ടെന്നും നാട്ടുകാർ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കളക്ടറുടെ വിശദീകരണം.
District News
കൊല്ലം ജില്ലയുടെ വികസനത്തിൽ നിർണായകമായ തീരദേശ ഹൈവേ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. പദ്ധതിയുടെ നിലവിലെ സ്ഥിതി ജില്ലാ കളക്ടർ എസ്. കാർത്തികേയൻ ഐ.എ.എസ്. നേരിട്ട് വിലയിരുത്തി. കൊല്ലം ജില്ലാ കളക്ടർ ഇന്ന് രാവിലെ തീരദേശ ഹൈവേയുടെ വിവിധ നിർമ്മാണ സൈറ്റുകൾ സന്ദർശിച്ചു. ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ, നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി അദ്ദേഹം വിശദമായി വിലയിരുത്തി. ഭൂമി ഏറ്റെടുക്കൽ നടപടികളിൽ നേരിടുന്ന കാലതാമസം ഒഴിവാക്കാനും, നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ കളക്ടർ ബന്ധപ്പെട്ട വകുപ്പുകൾക്ക് കർശന നിർദ്ദേശം നൽകി. പദ്ധതിയുടെ ഓരോ ഘട്ടവും സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.